ആലപ്പുഴ: കായംകുളം നഗ്ന ദൃശ്യ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്‌ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വീഡിയോ കോളിൽ ഉൾപ്പെട്ട പാർട്ടി അംഗമായ വനിതയ്ക്കും സസ്‌പെൻഷനുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. ആലപ്പുഴ സിപിഎമ്മിനെ ആടിയുലയ്ക്കുന്ന നിരവധി വിവാദങ്ങളാണ് ഉയരുന്നത്.
പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റിയംഗം എ പി സോണ ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷൻ റിപ്പോർട്ടിനെ തുടർന്ന് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങും മുമ്പാണ് ഇപ്പോൾ കായംകുളത്തെ വിവാദം. ഈ സാഹചര്യത്തിലാണ് നടപടി. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. പാർട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനൽത്തുമ്പി കലാജാഥയുടെ പ്രാദേശിക കൺവീനർ കൂടിയാണ് വിവാദത്തിൽ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം ബിനു ജി ധരൻ.
കായംകുളത്തെ ഏരിയാ കമ്മിറ്റി അംഗം യേശുദാസന്റെ വിവാദ വാട്‌സ്അപ് സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡിലെ നിമയമനങ്ങുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. തൊഴിലവസരങ്ങൾ പരമാവധി ഹിന്ദു ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണെമെന്നാണ് ഒഴിവുകളുടെ അറിയിപ്പുകൾ പങ്കുവെച്ചു കൊണ്ട് യേശുദാസൻ ആവശ്യപ്പെട്ടത്. ഇതും ആലപ്പുഴയിലെ പാർട്ടിക്ക് തലവേദനയാണ്. സിപിഎമ്മിന് ഹിന്ദു ഗ്രൂപ്പുണ്ടെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇത്തരം സന്ദേശങ്ങൾ പുറത്തേക്ക് വരുന്നതിനെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. വിഭാഗീയതയാണ് എല്ലാത്തിനും കാരണമെന്നും വിലയിരുത്തുന്നു. സിപിഎം ജില്ലാ സെക്രട്ടറി നാസറിനെ അനുകൂലിക്കുന്നവരും മന്ത്രി സജി ചെറിയാൻ പക്ഷവും രണ്ടു ചേരിയാണ്. ഈ ചേരിപ്പോരാണ് എല്ലാ സന്ദേശങ്ങളും പൊതു സമൂഹത്തിൽ എത്തിക്കുന്നത്. ചോർത്തുന്നവരെ നിരീക്ഷിക്കും. തെറ്റു തിരുത്തൽ കാലത്ത് സിപിഎമ്മിന് വലിയ പ്രതിസന്ധിയാണ് ആലപ്പുഴയിലെ വിവാദങ്ങൾ.
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ചതിന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിപിൻ സി ബാബുവിനെ ഇന്നലെയാണ് സിപിഎം ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഭാര്യ മിനീസ ജബ്ബാർ മൂന്ന് മാസം മുൻപ് നൽകിയ പരാതി സിപിഎം ജില്ലാ നേതൃത്വം പൂഴ്‌ത്തിവെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ നാസർ അടക്കമുള്ളവരെ രൂക്ഷമായി വിമർശിച്ചതോടെയാണ് ബിപിൻ സി ബാബുവിനെതിരെ നടപടി എടുക്കാൻ തയ്യാറായത്.