ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലെ കോഴ ആരോപണത്തിൽ സംശയം പ്രകടിപ്പിച്ച് ഡൽഹി പ്രത്യേക കോടതി. കേസിലെ പ്രതികൾക്ക് ആദ്യത്തെ സ്ഥിര ജാമ്യം അനുവദിച്ച് കൊണ്ടാണ് പ്രത്യേക കോടതി ജഡ്ജി എം കെ നാഗ്പാലിന്റെ നിരീക്ഷണം. ആം ആദ്മി പാർട്ടി ഇതേറ്റുപിടിച്ചുകൊണ്ട് 100 കോടിയുടെ കോഴയ്ക്ക് തെളിവില്ലെന്ന് വാദിച്ചുകൊണ്ട് രംഗത്തെത്തി.
കേസിലെ പ്രതികളായ രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നിവർക്കാണ് കോടതി ഞായറാഴ്ച ജാമ്യം അനുവദിച്ചത്. ഇരുവരെയും കുറ്റക്കാരായി കാണാവുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് കോടതി പറഞ്ഞു. രണ്ടുലക്ഷം രൂപ വീതം ജാമ്യ തുക കെട്ടി വച്ചുകൊണ്ട്് ജോഷിയെയും മൽഹോത്രയെയും വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു.
സൗത്ത് ലോബിയിൽ നിന്നും 30 കോടിയുടെ കോഴ വാങ്ങി കൂട്ടുപ്രതിയായ വിജയ് നായർക്ക് കൈമാറിയത് രാജേഷ് ജോഷിയാണെന്ന് ഇഡി ആരോപിക്കുന്നു. 100 കോടിയുടെ കോഴയുടെ ഒരുഭാഗം എഎപിയുടെ ഗോവ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഇഡി ആരോപിച്ചു. എന്നാൽ, ജോഷി മദ്യകച്ചവടത്തിൽ പങ്കുള്ളയാളല്ലെന്നും, മറ്റുകൂട്ടുപ്രതികളുമായി ഗൂഢാലോചനയ്ക്ക് ഒത്തുചേർന്നതായി തെളിവുകൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ കോഴ ഇടപാടുമായി ബന്ധപ്പെട്ട ഹവാല ബന്ധം തെളിയിക്കാനും ഇഡിക്ക് കഴിഞ്ഞില്ല. രാജേഷ് ജോഷിയുടെ കമ്പനി സ്വീകരിച്ച പണം കോഴയുമായി ബന്ധപ്പെട്ടാണെന്നതിന് തെളിവില്ല. ഇഡി 100 കോടിയുടെ കോഴ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് ജോഷി കൈമാറിയത് ഏതാനും ലക്ഷങ്ങളുടെ തുക മാത്രമാണ്. ജോഷി സൗത്ത് ലോബിയുടെയോ, മദ്യ ലോബിയുടെയോ അംഗമാണെന്ന് ആരോപണമില്ല. കൂട്ടുപ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കോ കൂട്ടാളികൾക്കോ കോഴ നൽകിയവരിലോ, കോഴ കിട്ടിയവരിലോ ജോഷി ഉൾപ്പെടുന്നില്ല.
ഗൗതം മൽഹോത്ര കാർട്ടൽ രൂപീകരിച്ചിരിക്കാമെങ്കിലും അത് തന്റെ മദ്യ കച്ചവടം കൊഴുപ്പിക്കാനുള്ള ബിസനസ് നീക്കമായേ കരുതാനാകു. മദ്യനയ രൂപീകരണത്തിലും ഇയാൾക്ക പങ്കുള്ളതായി പ്രോസിക്യൂഷൻ പറയുന്നില്ല. വിജയ് നായർക്കോ, എഎപിക്കോ, കോഴ നൽകിയതായും മൽഹോത്രയ്ക്ക് എതിരെ ആരോപണമില്ല, കോടതി നിരീക്ഷിച്ചു.
100 കോടി കോഴ കിട്ടിയതിന് തെളിവില്ലെന്ന് എഎപി
100 കോടിയുടെ കോഴ ആരോപണത്തിന് തെളിവില്ലെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രിയും, എഎപി നേതാവുമായ അതിഷി പറഞ്ഞു. സിബിഐക്കോ ഇഡിക്കോ കേസിൽ ഒരുപുതിയ തെളിവും ഹാജരാക്കാനായില്ല. ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 30 കോടി കോഴപ്പണം വിനിയോഗിച്ചെന്ന ആരോപണത്തിനും തെളിവില്ല.
‘ കഴിഞ്ഞ ആറുമാസമായി ഇഡി, സിബിഐ ഉദ്യോഗസ്ഥർ ഗോവയിൽ നിരവധി റെയ്ഡുകൾ നടത്തി. 100 കോടിയുടെ കോഴ വാങ്ങിയെന്ന് ആരോപിച്ചവർ, കോടതിക്ക് മുമ്പാകെ, എഎപി ഗോവ തിരഞ്ഞെടുപ്പിൽ 19 ലക്ഷത്തിന്റെ കറൻസി ചെലവഴിച്ചുവെന്നാണ് പറഞ്ഞത്’ അദിഷി വാദിച്ചു. 86 പേജുള്ള ഉത്തരവിൽ, ഇഡി ഒരു തെളിവുപോലും ഹാജരാക്കിയില്ലെന്നാണ് കോടതി പറഞ്ഞത്. എഎപി രാജ്യത്തെ ഏറ്റവും സത്യസന്ധമായ പാർട്ടിയാണെന്ന് ഇഡി തെളിയിച്ചിരിക്കുകയാണ്. ഗോവ തിരഞ്ഞെടുപ്പിൽ എഎപി 19 ലക്ഷം കറൻസിയായും ബാക്കി തുക ചെക്കായും ചെലവഴിച്ചു, അതിഷി പറഞ്ഞു.
തെളിവ് നശിപ്പിക്കാൻ മനീഷ് സിസോദിയ 14 ഫോണുകൾ നശിപ്പിച്ചെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. എന്നാൽ, പരിശോധനകൾ കഴിഞ്ഞപ്പോൾ, 14 ഫോണുകളിൽ, ഏഴെണ്ണം സിബിഐയും ഇഡിയും പിടിച്ചെടുത്തതായി കണ്ടെത്തി. ബാക്കി ഏഴെണ്ണം ഉപയോഗത്തിലുണ്ട് താനും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദം വന്നപ്പോൾ, സഞ്ജയ് സിങ്ങിന്റെ പേരും ഉൾപ്പെടുത്തി. എന്നാൽ, സഞ്ജയ് സിങ് വക്കീൽ നോട്ടീസ് അയയച്ചപ്പോൾ അബദ്ധം പറ്റിയതാണെന്ന് ് ഇഡി മാപ്പുപറഞ്ഞു.
ഇത്തരമൊരു കുംഭകോണം ഉണ്ടായിട്ടില്ലെന്ന് അതിഷി ആവർത്തിച്ചു. മദ്യനയത്തിന്റെ പേരിലുള്ള ആരോപണങ്ങൾ പൂർണമായി കള്ളവും അടിസ്ഥാനരഹിതവുമാണ്. അത്തരമൊരു കുംഭകോണം ഉണ്ടായിട്ടില്ല. സിസോദിയക്കെതിരെ ഒരുതെളിവും ഹാജരാക്കാൻ ഏജൻസിക്കായില്ല, എഎപി നേതാവ് വാദിച്ചു.
എന്താണ് ഡൽഹിയിലെ മദ്യ നയ കേസ്?
മദ്യനയത്തിൽ കാതലായ മാറ്റം വരുത്തിയതാണ് ഡൽഹിയിലെ മദ്യനയത്തിലെ കാതലായ വശം. ഇതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് റെയ്ഡിന്റെ തുടക്കം. മദ്യവിൽപ്പന ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ സിസോദിയ അനുവദിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 1 മുതൽ നയം റദ്ദാക്കുമെന്ന് സിസോദിയ പ്രഖ്യാപനം നടത്തുകയായിരുന്നു. ദേശീയ തലസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനക്കാർക്ക് മാത്രം മദ്യം വിൽക്കാൻ അനുമതി നൽകികൊണ്ടായിരുന്നു സിസോദിയയുടെ പ്രഖ്യാപനം.
സർക്കാർ നേരിട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും മദ്യം വിൽക്കുന്നതെങ്കിൽ ഡൽഹി മദ്യനയത്തിൽ വരുത്തിയ മാറ്റം അവ വിൽക്കുന്നതിനുള്ള അധികാരം സ്വകാര്യബാറുടമകൾക്ക് നൽകിയതാണ്. ഇതിലൂടെ പതിനായിരം കോടിയോളം രൂപയാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിട്ടത്. സർക്കാരിന്റെ പങ്കാളിത്തം കുറച്ച് ഖജനാവിന് നേട്ടമുണ്ടാക്കുകയാണ് മദ്യനയം ലക്ഷ്യമിട്ടത്. സ്വകാര്യവ്യക്തികളെ മദ്യം വിൽക്കാനും ലാഭമുണ്ടാക്കാനും അനുവദിക്കുന്നത് ദേശീയമദ്യനയത്തിന് എതിരാണെന്നാണ് പക്ഷേ കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കെജ് രിവാളും പാർട്ടിയും പറയുന്നത് തങ്ങൾ സുതാര്യമായാണ് നയം രൂപീകരിച്ചതെന്നാണ്.
സ്വകാര്യ മദ്യ മുതലാളിമാരിൽ നിന്ന് പണം വാങ്ങിയാണ് ഗോവയിൽ ആപ്പ് തെരഞ്ഞെടുപ്പിന് ചെലവഴിച്ചതെന്ന ആരോപണവും ബിജെപി ഉന്നയിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രിയെയും ബിജെപി ലക്ഷ്യമിട്ടതിന്റെ തെളിവാണ് ഈ കേസിൽതന്നെ അദ്ദേഹത്തിന്റെ മകളുടെ അക്കൗണ്ടന്റിനെയും അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യൻ മദ്യലോബിയാണ് ഈ നയത്തിന ്പിന്നിലെന്നാണ് കേന്ദ്രം പറയുന്നത്.
മദ്യനയംഇതുവരെയും നടപ്പാക്കിയിട്ടില്ല എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം. സർക്കാരിനോ വ്യക്തികൾക്കോ ഇതിൽ യാതൊരു നഷ്ടവും ഉണ്ടായിട്ടുമില്ല. അതാണ് കേന്ദ്രത്തിന്റെയും സിബി.ഐയുടെയും വാദത്തെ ദുർബലമാക്കുന്നത്. രാഷ്ട്രീയ പകപോക്കലാണെന്ന് കെജ് രിവാൾ പറയുമ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നതും കേസിന് കാരണമായ നയത്തിലൂടെ ആർക്കും നഷ്ടമുണ്ടായിട്ടില്ല എന്നതാണ്.
പുതിയ മദ്യ നയം കഴിഞ്ഞ വർഷം നവംബർ 17 മുതലാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടത്. അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങൾ 32 സോണുകളായി തിരിച്ച് റീട്ടെയിൽ ലൈസൻസ് നൽകി. ഡൽഹിയിൽ പുതിയ മദ്യശാലകൾ തുറക്കില്ലെന്ന് നയത്തിൽ വ്യക്തമാക്കിയിരുന്നു. നഗരത്തിലുടനീളമുള്ള 849 മദ്യവിൽപ്പന കേന്ദ്രങ്ങൾക്കായി സ്വകാര്യ ലേലക്കാർക്ക് റീട്ടെയിൽ ലൈസൻസ് നൽകും. 32 സോണുകളായാണ് നഗരത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ സോണിനെയും 8-10 വാർഡുകളായി തിരിച്ചിരിക്കുന്നു. അതിൽ ഏകദേശം 27 വെൻഡുകളാണുള്ളത്. മാർക്കറ്റുകൾ, മാളുകൾ, വാണിജ്യ റോഡുകൾ/ഏരിയകൾ, പ്രാദേശിക ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ സ്റ്റോറുകൾ തുറക്കാനും നയത്തിൽ അനുവാദം നൽകി.
സർക്കാർ നിശ്ചയിച്ച വിലയിൽ മദ്യം വിൽക്കുന്നതിനു പകരം കിഴിവുകൾ നൽകാനും സ്വന്തമായി വില നിശ്ചയിക്കാനും അനുവദിക്കുന്നതു പോലുള്ള നിയമങ്ങളും സർക്കാർ അനുവദിച്ചു. തുടർന്ന് വിൽപ്പനക്കാർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി. ഇത് ജനങ്ങളെ ആകർഷിച്ചു. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എക്സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഡിസ്‌കൗണ്ടുകൾ പിൻവലിച്ചു. ഓഗസ്റ്റ് ഒന്നിന് നയം പിൻവലിക്കുകയും ചെയ്തു.
മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങൾ എന്തെല്ലാം?
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അനുസരിച്ച്, എക്സൈസ് നയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സിസോദിയ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെൻഡറുകൾ നൽകിയതിന് ശേഷം മദ്യം വിൽക്കുന്നതിനുള്ള ലൈസൻസിന് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്നാണ് സിസോദിയക്കെതിരായ ആരോപണം.
കോവിഡ് മഹാമാരിയുടെ പേരിൽ ടെൻഡർ ചെയ്ത ലൈസൻസ് ഫീസിൽ എക്സൈസ് വകുപ്പ് 144.36 കോടി രൂപ ഇളവ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. എയർപോർട്ട് അധികൃതരിൽ നിന്ന് എൻഒസി നേടാൻ കഴിഞ്ഞില്ലെങ്കിലും, എയർപോർട്ട് സോണിന്റെ ലേലത്തിൽ പങ്കെടുത്തയാൾക്ക് 30 കോടി രൂപ തിരികെ നൽകിയതായി പിടിഐ റിപ്പോർട്ട് പറയുന്നു. ഡൽഹി മദ്യനയം 2010 ലെ നിയമം 48(11)(ബി) ആണ് ഇത് ലംഘിച്ചത്. സിസോദിയയുടെ നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ്, 2021 നവംബർ 8 ലെ ഉത്തരവിൽ വിദേശ മദ്യത്തിന്റെ നിരക്ക് കണക്കാക്കുന്നതിനുള്ള ഫോർമുല പരിഷ്‌കരിക്കുകയും ബിയറിന് 50 രൂപ വീതം ഇറക്കുമതി പാസ് ഫീസ് ഈടാക്കുന്നത് നീക്കം ചെയ്യുകയും ചെയ്തു.
ഇപ്പോൾ റദ്ദാക്കിയ നയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച എഫ്‌ഐആറിൽ 15 പേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിസോദിയയാണ് പ്രതിപ്പട്ടികയിൽ ഒന്നാമത്. സിസോദിയയും അന്നത്തെ ഡൽഹി എക്സൈസ് കമ്മീഷണർ ആരവ ഗോപി കൃഷ്ണയും മറ്റ് രണ്ട് സീനിയർ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും 2021-22 വർഷത്തേക്കുള്ള മദ്യ നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
മദ്യനയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവുകളും ക്രമക്കേടുകളും സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് മറുപടി തേടി ജൂലൈ 8ന് ഡൽഹി ചീഫ് സെക്രട്ടറി സിസോദിയക്ക് റിപ്പോർട്ട് അയച്ചു. അതേ ദിവസം തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ലെഫ്റ്റനന്റ് ഗവർണർ സക്‌സേനയ്ക്കും അദ്ദേഹം റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിരുന്നു. കൂടാതെ, സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ അദ്ദേഹം വിവരം അറിയിക്കുകയും മദ്യവ്യാപാരത്തിലെ കുത്തകകളെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആം ആദ്മി പാർട്ടിയുടെ ക്ഷേമ നയങ്ങളോടുള്ള ബിജെപിയുടെ ഭയമാണ് ഇപ്പോഴത്തെ നടപടികൾക്ക് പിന്നിലെന്നാണ് ആം ആദ്മി പറുയുന്നത്. എഎപി സർക്കാർ കോടിക്കണക്കിന് രൂപയുടെ മദ്യ കുംഭകോണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഡൽഹി ബിജെപി ഘടകം ആരോപിച്ചിരുന്നു. എന്നാൽ നടപ്പിലാക്കാത്ത മദ്യ നയം എങ്ങനെ അഴിമതിയാകും എന്ന ചോദ്യത്തിന് ഇനിയും ബിജെപിക്കും ഉഥത്രമില്ല. മദ്യനയം അടക്കമുള്ള വിഷയങ്ങൾ നയപരമായ കാര്യമാണ്. രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യ വൽക്കരിക്കുകയും നോട്ടു നിരോധനവുമെല്ലാം ബിജെപി സർക്കാറിന്റെ നയങ്ങളാണ്. ആപ്പിനെതിരെ വിരൽ ചൂണ്ടൂമ്പോൾ ഈ കേസുകളിൽ ബിജെപിയും പ്രതിക്കൂട്ടിലാകുന്ന അവസ്ഥ വരില്ലെയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇതെല്ലാം തന്ത്രപൂർവ്വം മറക്കുകയാണ് കേന്ദ്ര സർക്കാർ.
ഏതായാലും സിസോദിയയുടെ അറസ്റ്റിലൂടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പ്രചാരണത്തിനൊരു വിഷയം ബിജെപിക്ക് ലഭിക്കും.മാത്രമല്ല, ആം ആദ്മിയുടെ രണ്ടാമത്തെ വലിയ നേതാവിനെ ദീർഘകാലത്തേക്ക് അകത്തിടാനായാൽ ആ പാർട്ടിയുടെ തന്ത്രങ്ങളുടെ മുനയൊടിക്കാനും ബിജെപിക്കും മോദിക്കും കഴിയും. ഇതാണ് മൊത്തത്തിൽ മദ്യനയക്കേസ്.