തിരുവനന്തപുരം: മണപ്പുറം ഫിനാൻസിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകൾ എന്നിവയാണ് മരവിപ്പിച്ചതെന്നാണ് വിവരം. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. തൃൂരിൽ വലപ്പാട് കേന്ദ്രീകരിച്ചാണ് മണപ്പുറം പ്രവർത്തിക്കുന്നത്.
മണപ്പുറം ഫിനാൻസ് നിയമവിരുദ്ധമായി പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്ഡിന് ശേഷമാണ് ആസ്തിവകകൾ മരവിപ്പിക്കുന്ന നടപടിയിലേക്ക് കടന്നതെന്ന് അധികൃതർ അറിയിച്ചു. മണപ്പുറം ഫിനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടി. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിന്റെ പ്രധാന ശാഖയിലും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.
മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായാണ് ഇഡിക്ക് പരാതി ലഭിച്ചത്. സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ സമാഹരിച്ചുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥരാണ് മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ റെയ്ഡ് നടത്തിയത്.
കെവൈസി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ ഡി സംശയിക്കുന്നു. നാല് സ്ഥലങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്ന് ദശകത്തിലേറെ പ്രവർത്തിക്കുന്ന മണപ്പുറം സ്വർണ്ണവായ്പ, മൈക്രോ ഫിനാൻസ്, ഭവന വായ്പ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതനിടെ മണപ്പുറം ഫിനാൻസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ നടത്തിയ റെയ്ഡിൽ നിക്ഷേപകർക്ക് കനത്ത ആശങ്ക വേണ്ടെന്ന് ഓഹരി വിദഗ്ദ്ധർ പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പിഴ ഈടാക്കിയേക്കുമെന്നല്ലാതെ കടുത്ത നടപടികൾക്ക് സാധ്യത കുറവാണെന്നാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തൽ എന്നാണ് മനോരമയുടെ നിലപാട്. എന്നാൽ ഈ നീക്കം കമ്പനിയുടെ കോർപ്പറേറ്റ് ഗവർണൻസിനെയും അതു വഴി ഭാവിയിലെ ഫണ്ട് സമാഹരണത്തിനെയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനൊപ്പമാണ് സ്വത്ത് കണ്ടു കെട്ടുന്നത്.
ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ടെന്നും പരിശോധനയോട് സഹകരിക്കുകയാണെന്നും മണപ്പുറം ഫിനാൻസ് ബിഎസ്ഇയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചുണ്ട്. റെയ്ഡ് സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ ഇന്നലെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും കുത്തനെ ഇടിഞ്ഞിരുന്നു. 12.22 ശതമാനത്തോളം ഇടിഞ്ഞ ഓഹരികൾ 113.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇന്നും ഓഹരി വില 113 രൂപയായി തുടരുകയാണ്.
കമ്പനിയുടെ പേരിൽ വൻതോതിൽ കള്ളപ്പണം ഇടപാടുകൾ നടന്നതായാണ് സംശയിക്കുന്നതെന്നും എക്സിക്യൂട്ടീവുകളുടെ രേഖകൾ ശേഖരിച്ച് മൊഴിയെടുക്കാനുമാണ് ഇഡി ഉദ്യോഗസ്ഥരുടെ നീക്കമെന്നും റിപോർട്ടുകളുണ്ട്. ഇതിന് മുന്നോടിയായാണ് സ്വത്ത് കണ്ടു കെട്ടൽ. ദിവസങ്ങൾക്കു മുമ്പ് കേരളത്തിലെ പ്രമുഖ ജൂവലറി ധനകാര്യസ്ഥാപനങ്ങളിൽ ഒന്നായ ജോയ് ആലൂക്കാസിൽ ഇഡി റെയ്ഡ് നടത്തുകയും കോടിക്കണക്കിനു രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.