ബംഗളൂരു: എംഎൽഎയുമാരുടെ എണ്ണത്തിലെ പിന്തുണയിൽ സിദ്ധരാമയ്യയാണ് മുന്നിലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തിൽ നിന്നും പിടിവിടാതെ ഡി കെ ശിവകുമാർ. താൻ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഡികെയും അദ്ദേഹത്തിന്റെ അനുകൂലികളും രംഗത്തുവന്നതോടെ അതൊന്നും തള്ളാൻ കഴിയാതെ അസാധാരണ പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ് ഹൈക്കമാൻഡും.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി മുറുമ്പോൾ സിദ്ധരാമയ്യയുടെ രാഷ്ട്രീയ അസ്ഥിത്വത്തെ അടക്കം ചോദ്യം ചെയ്യുന്നുണ്ട് ഡികെ അനുകൂലികൾ. 135 സീറ്റെന്ന നിലയിലേക്ക് കോൺഗ്രസിനെ എത്തിച്ചത് ഡികെയുടെ തന്ത്രങ്ങൾ തന്നെയാണെന്നതിനെ ആരും തള്ളിപ്പറയുന്നില്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന് നിർണായക റോൾ തന്നെയാണ് ഉള്ളത്. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണെങ്കിലും കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരം ശിവകുമാറിനൊപ്പമാണ്. പാർട്ടിയിലൂടെ വളർന്നുവന്ന നേതാവാണ് 61കാരനായ ശിവകുമാർ. ഇപ്പോൾ ദക്ഷിണേന്ത്യയിൽ ആകെ ഹീറോപരിവേഷവുമുണ്ട്. ബിജെപിയെ ചങ്കൂറ്റത്തോടെ നേരിട്ടു തോൽപ്പിച്ച നേതാവെന്ന ഇമേജിലാണ് ഡികെ ഇപ്പോൾ. അങ്ങനെയുള്ള ആളെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യം ശക്തമാണ് താനും.
അതേസമയം, മുൻ ജെ.ഡി-എസ് നേതാവായ സിദ്ധരാമയ്യ 2005ൽ കോൺഗ്രസിലെത്തിയ ശേഷം അദ്ദേഹത്തിന് വേണ്ടതെല്ലാം പാർട്ടി നൽകിയെന്നാണ് ഡികെ അനുകൂലികളുടെ വാദം. അഞ്ചു വർഷം മുഖ്യമന്ത്രി സ്ഥാനവും 10 വർഷം പ്രതിപക്ഷ നേതാവ് പദവിയും വഹിച്ചതായി ശിവകുമാറിനെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 75 വയസു പ്രായമുള്ള സിദ്ധരാമയ്യയാണ് മത്സരത്തിൽ നിന്നും പിന്മാറേണ്ടതെന്നാണ് ശിവകുമാർ അനുകൂലികൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വൊക്കലിഗ മഠാധിപതികളുടെ പിന്തുണയും ശിവകുമാറിനുണ്ട്. ലിംഗാത്തിലെ പ്രമുഖ നേതാക്കളെ മറുകണ്ടം ചാടിച്ചതിലും ശിവകുമാറിന് നിർണായക റോളുണ്ടായിരുന്നു.
ശിവകുമാർ മുന്നോട്ടുവെച്ച കാര്യങ്ങളെ തള്ളാൻ ഹൈക്കമാൻഡിനും സാധിക്കുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പിന്നോട്ടില്ലെന്ന് അദ്ദേഹം നിലപാട് സ്വീകരിക്കുന്നത്. പല ഘട്ടങ്ങളിലായി കോൺഗ്രസിനെ സംരക്ഷിച്ചതിന്റെ പേരിലാണ് കേന്ദ്രസർക്കാറിൽനിന്ന് താൻ പ്രശ്നങ്ങൾ നേരിടുന്നത് എന്നാണ് ഡികെ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിലെ എംഎൽഎമാരെ സംരക്ഷിച്ചപ്പോൾ മുതലാണ് ബിജെപിയുടെ കണ്ണിൽ കരടായത്. പിന്നാലെ സിബിഐയും ഇഡിയുമെല്ലാം വേട്ടയാടിയെന്നും അദ്ദേഹം ചൂണ്ടിക്കട്ടുന്നു. ഇതിനെല്ലാം ഇടയിലാണ് കെപിസിസി അധ്യക്ഷനായ ശേഷം പാർട്ടിയെ ശക്തിപ്പെടുത്തി വൻ വിജയത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പാർട്ടി അധ്യക്ഷൻ തനിക്കൊപ്പമുണ്ടെന്നും ആവശ്യമെങ്കിൽ പ്രതിഷേധത്തിന്റെ ശക്തി കാണിച്ചുകൊടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കിയത് പോരാടാനുള്ള സൂചന തന്നെയായി കരുതുന്നു. ഹൈകമാൻഡിന് വ്യക്തമായ സന്ദേശം നൽകിയാണ് ശിവകുമാർ പ്രതികരിച്ചത്.ആദ്യ രണ്ടു വർഷം സിദ്ധരാമയ്യയും തുടർന്നുള്ള മൂന്നു വർഷം ശിവകുമാറും മുഖ്യമന്ത്രിയാവുക എന്നതായിരുന്നു ഞായറാഴ്ച രാത്രി നടന്ന നിയമസഭ കക്ഷിയോഗത്തിൽ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോർമുല. എന്നാൽ, നിർദ്ദേശം തള്ളിയ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം തനിക്ക് വേണമെന്ന നിലപാടിലുറച്ചു.
”ഞാൻ ഒറ്റയാനാണ്. ധൈര്യത്തോടെയാണ് പാർട്ടി ചുമതല ഏറ്റെടുത്തത്. പലരും തൂക്കുസഭ പ്രവചിച്ചു. എന്നാൽ, ഞാൻ കർണാടകയെ കോൺഗ്രസിന് നൽകി. അതാണ് എന്റെ ശക്തി. അതാർക്കും തടയാനാവില്ല. അഞ്ചു വർഷം എന്താണ് നടന്നതെന്ന് ഞാൻ പറയുന്നില്ല. എംഎൽഎമാരുടെ പിന്തുണ ഞാൻ നോക്കുന്നില്ല. ഞാനെന്താണ് ചെയ്തതെന്ന് ജനങ്ങൾക്കറിയാം. ഞാൻ വ്യക്തിപൂജ നടത്തുന്നയാളല്ല. പാർട്ടിയാണ് എനിക്ക് ആരാധന. പാർട്ടി അധ്യക്ഷൻ എനിക്കൊപ്പമുണ്ട്. ആവശ്യമെങ്കിൽ പ്രതിഷേധത്തിന്റെ ശക്തി കാണിച്ചുകൊടുക്കും.’ എന്നാണ് ശിവകുമാറിന്റെ വാക്കുകൾ. ഇപ്പോഴത്തെ നിലയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ്രപഖ്യാപിച്ചാൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനയാണ് ഇന്നലെ ശിവകുമാറിന്റെ വാക്കുകളിൽ ്രപതിഫലിച്ചത്.
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും അവകാശവാദമുന്നയിച്ചതോടെ കരുതലോടെ കോൺഗ്രസ് ഹൈക്കമാൻഡ്. മധ്യപ്രദേശിൽനിന്നും രാജസ്ഥാനിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള നീക്കങ്ങളാണു നേതൃത്വം നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി മൂലം 2020 ൽ കോൺഗ്രസിനു മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെടുകയായിരുന്നു. ഏതാനും എംഎൽഎമാർക്കെപ്പം ബിജെപിയിൽ ചേർന്ന സിന്ധ്യ നിലവിൽ കേന്ദ്രമന്ത്രിയാണ്.
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിൻ െപെലറ്റും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുകയാണ്. പഞ്ചാബിലെ സമാനമായ പോരുമൂലം കോൺഗ്രസിനു നഷ്ടമായത് ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് എന്ന പ്രമുഖ നേതാവിനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സിങ് ബിജെപിയിൽ ചേർന്നു. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള കലഹം അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാകുമെന്നു െഹെക്കമാൻഡിന് ആശങ്കയുണ്ട്.
രണ്ടര വർഷം വീതം അധികാരം പങ്കിടുന്നതിനുള്ള സാധ്യതയാണു നേതൃത്വം പരിഗണിക്കുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ, പിന്നീട് ശിവകുമാർ. സിദ്ധരാമയയ്യയുടെ പ്രായം, മികച്ച പ്രതിച്ഛായ എന്നിവ കണക്കാക്കി അദ്ദേഹത്തിന് ആദ്യ അവസരം നൽകണമെന്നാണു െഹെക്കമാൻഡിന്റെ നിലപാട്. അതേസമയം, കോൺഗ്രസിന്റെ ട്രബിൾഷൂട്ടർ എന്നറിയപ്പെടുന്ന ശിവകുമാറിനെ മാറ്റിനിർത്താനാകില്ല.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ മാത്രമല്ല, ദക്ഷിണമേഖലയാകെ ശിവകുമാറിന്റെ സേവനം ഗുണംചെയ്യുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. അതേ സമയം, ശിവകുമാറിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും കേസുകളും തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയുമുണ്ട്. അതേസമം ഹൈക്കമാൻഡ് ക്ഷണിച്ചിട്ടും എത്താതിരുന്ന ശിവകുമാർ ഇന്ന് ഡൽഹിയിലെത്തിയേക്കും. 9.30ന് ബെംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ പുറപ്പെടുമെന്നാണ് വിവരം.
കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു.
സിദ്ധരാമയ്യയുടെ പ്രായവും നിയമസഭാകക്ഷിയിലെ പിന്തുണയും കണക്കിലെടുത്ത്, അദ്ദേഹത്തിനു തന്നെയാകും സർക്കാരിനെ നയിക്കാൻ ഹൈക്കമാൻഡ് അവസരം നൽകുകയെന്നാണു സൂചന. ശിവകുമാറിനെതിരേ കേന്ദ്ര ഏജൻസികളുടെ കേസ് നിലനിൽക്കുന്നതും പ്രതികൂല ഘടകമാണ്. ഉപമുഖ്യമന്ത്രിപദം, മുഖ്യമന്ത്രി പദവിയിൽ രണ്ടാമൂഴം തുടങ്ങിയ കാര്യങ്ങളിൽ സമവായത്തിലെത്തിയാൽ ഹൈക്കമാൻഡ് സിദ്ധരാമയ്യയുടെ പേര് പ്രഖ്യാപിച്ചേക്കും. മറ്റന്നാളാകും സത്യപ്രതിജ്ഞ.