ന്യൂഡൽഹി : കർണ്ണാടക പോരിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ കോൺഗ്രസിന് ആവേശം; ഫലം വരുമ്പോൾ പ്രവചനങ്ങൾ തെറ്റുമെന്ന് ബിജെപിയും. തീപാറും പോരാട്ടം നടന്ന കർണാടകയിൽ നാളെ ഫലം വരാനിരിക്കെ, ഇരു കക്ഷികളും ആകാംക്ഷയുടെ മുൾമുനയിലാണ്. അതിനിടെ തൂക്ക് സഭയാകും ഉണ്ടാവുകയെന്ന് ജെഡിഎസും പറയുന്നു. താനാകും കിങ് മേക്കറെന്ന് പറഞ്ഞു വയ്ക്കുകയാണ് കുമാരസ്വാമി. ഏതായാലും ഫലം ദേശീയ രാഷ്ട്രീയത്തേയും സ്വാധീനിക്കും. ഫലത്തെക്കുറിച്ചുള്ള വാതുവയ്പിലും കൂടുതൽ പേർ കോൺഗ്രസിനൊപ്പമാണ്. കോൺഗ്രസിനു 115 സീറ്റിനു മുകളിലും ബിജെപിക്കു 60-70 സീറ്റും ദളിന് 25-30 സീറ്റുമാണ് വാതുവയ്പുകാർ പ്രവചിക്കുന്നത്.
ഉറപ്പായും 110 120 സീറ്റു ലഭിക്കുമെന്നും ഇത് 130നു മുകളിലെത്തിയേക്കാമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 സീറ്റാണ്. 120 ലഭിച്ചാലും ഭാവിയിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി രംഗത്തിറങ്ങാനുള്ള സാധ്യത കോൺഗ്രസ് തള്ളുന്നില്ല. ത്രിശങ്കുസഭ വന്നാൽ സർക്കാരുണ്ടാക്കുക എളുപ്പമല്ലെന്നു കോൺഗ്രസ് കരുതുന്നു. ജെഡിഎസുമായി സഹകരിക്കേണ്ടതില്ലെന്നാണു നിലവിലെ തീരുമാനം. എന്നാൽ ബിജെപിയെ മാറ്റി നിർത്താൻ അത്തരമൊരു സാഹചര്യത്തിൽ തീരുമാനങ്ങൾ മാറ്റിമറിയ്‌ക്കേണ്ടിയും വരും. വലിയൊരു ആവേശം ബിജെപി ക്യാമ്പിൽ ഇല്ല. മോദി ഇഫക്ടിലാണ് ബിജെപിയുടെ ഏക പ്രതീക്ഷ. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
കേവല ഭൂരിപക്ഷം ലഭിച്ചാൽ എംഎൽഎമാരോട് നാളെത്തന്നെ ബെംഗളൂരുവിലെത്താൻ പാർട്ടി ആവശ്യപ്പെടും. എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ എന്നിവരാണു മുഖ്യമന്ത്രി പദം മോഹിക്കുന്നവർ. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണ്ടിവരും. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് (73.19%) ഇത്തവണ. ഇതിലാണ് ബിജെപിയുടെ പ്രതീക്ഷ. ജനതാദളിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ പഴയ മൈസുരു മേഖലയിൽ അതിലും 9% അധികം ( 82.56%).
വോട്ടെണ്ണൽ ശനിയാഴ്ച. പുറത്തുവന്ന 9 എക്സിറ്റ് പോളിൽ ഏഴെണ്ണം കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചു. 4 ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാൽ, ജെഡിഎസ്സിന്റെ നിലപാട് നിർണായകമാകും. കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും തൂക്കുമന്ത്രിസഭയ്ക്കു സാധ്യതയെന്നും പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് രാഷ്ട്രീയ നേതാക്കൾ.
ഇവിടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ, ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസും ജെഡിഎസും ആവർത്തിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നാണ് പ്രധാന നേതാക്കളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ കർണ്ണാടകയിലെ അടിയൊഴുക്കുകൾ കോൺഗ്രസിന് അനുകൂലമാണ്. കൂടുതൽ ആവേശം കോൺഗ്രസ് ക്യാമ്പിലാണ്. മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും ചരടു വലികൾ തുടങ്ങിയിട്ടുണ്ട്. തൂക്കുമന്ത്രിസഭ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ പരാജയപ്പെട്ടു.
അതിനാൽ തന്നെ സഖ്യ രൂപീകരണ സാഹചര്യം വരില്ല. കോൺഗ്രസ് ഏറ്റവും കുറഞ്ഞത് 146 സീറ്റ് നേടുമെന്നും ശിവകുമാർ അവകാശപ്പെട്ടു. ഇത് ബിജെപി അംഗീകരിക്കുന്നില്ല. മോദി ഫാക്ടറിലാണ് പ്രതീക്ഷ. ബിജെപി അധികാരം നിലനിർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കിട്ടും. കോൺഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾക്ക് നൂറു ശതമാനം കൃത്യതയില്ല. യഥാർഥ ഫലവുമായി അഞ്ച് ശതമാനം വ്യത്യാസം എക്സിറ്റ് പോൾ ഫലങ്ങളിൽ വരാറുണ്ട്. അങ്ങനെ വന്നാൽ തന്നെ സാഹചര്യം മാറുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർണാടകയിൽ ബിജെപി ജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. തൂക്കുമന്ത്രിസഭയെന്ന വിഷയം ഉദിക്കുന്നില്ല. ബിജെപിക്ക് 115 മുതൽ 117 സീറ്റു വരെ കിട്ടും. അതിനാൽ ജെഡിഎസുമായി സഹകരിക്കേണ്ട സാഹചര്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം ജയസാധ്യതയുള്ള 25 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. വിചാരിച്ച പോലെ സംഭാവനകൾ കിട്ടിയില്ല. അതിനാൽ ചില സ്ഥാനാർത്ഥികളെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സാധിച്ചില്ലെന്നത് വേദനിപ്പിക്കുന്നുവെന്നും കുമാരസ്വാമി പറയുന്നു.