ബെംഗളുരൂ: കർണാടകത്തിൽ ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക ഉപമുഖ്യമന്ത്രിസ്ഥാനവും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ പി.സി.സി. അധ്യക്ഷസ്ഥാനവും എന്ന ഫോർമുലയ്ക്ക് വഴങ്ങിയതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. കോടതിവിധി അംഗീകരിക്കേണ്ടതുള്ളതുപോലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിച്ചതെന്ന് അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിച്ചു.
”ഞങ്ങൾ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളിൽ പലരും കോടതിയിൽ വാദിക്കും. അന്തിമമായി ജഡ്ജി പറയുന്ന വിധി അംഗീകരിക്കും. പാർട്ടിയുടെ താത്പര്യമാണ് വ്യക്തി താത്പര്യത്തെക്കാൾ വലുത്. അതു കൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. ഞങ്ങൾ ജയിച്ചില്ലെങ്കിൽ സ്ഥിതി എന്താകുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ജയിച്ചു. വിജയത്തിന്റെ ഫലം എനിക്ക് മാത്രം ഉള്ളതല്ല. അത് ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന് കൂടി നമ്മൾ ചിന്തിക്കണം.” ഡി.കെ ശിവകുമാർ പറഞ്ഞു
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി.കെ ശിവകുമാറും ശ്രമിച്ചിരുന്നു. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു.
നാലുദിവസത്തെ അനിശ്ചിതത്വത്തിനും മാരത്തോൺ ചർച്ചകൾക്കും പിന്നാലെ വ്യാഴാഴ്ചയാണ് കർണാടക മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമാകുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും ഡി.കെയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുംവരെ പി.സി.സി. അധ്യക്ഷസ്ഥാനവും എന്ന തീരുമാനമാണ് വ്യാഴാഴ്ച ഹൈക്കമാൻഡ് അറിയിച്ചത്.