വിഴുപുരം: ചെന്നൈ റിസർവ് ബാങ്ക് ആസ്ഥാനത്തുനിന്നും വിഴുപുരത്തെ ബാങ്കുകളിൽ വിതരണം ചെയ്യാൻ 1,070 കോടി രൂപയുമായി പോയ രണ്ട് ട്രക്കുകളിൽ ഒന്ന് കേടായതിനെത്തുടർന്ന് വാഹനങ്ങൾ താംബരത്ത് നിർത്തിയിട്ടു. വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തി നൂറോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
ഓരോ ട്രക്കുകളിലും 535 കോടി രൂപ വീതമാണുള്ളത്. വിഴുപുരം ജില്ലയിലെ ബാങ്കുകളിൽ വിതരണത്തിനായി കൊണ്ടുവന്ന പണമാണ് ട്രക്കുകളിലുള്ളത്. ബുധനാഴ്ച പകൽ പതിനൊന്ന് മണിയോടെയാണ് ട്രക്കുകൾ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ചത്.
യാത്രയിലുടനീളം പണത്തിന്റെ സുരക്ഷക്കായി ഒരു ഇൻസ്പെക്ടറും ഒരു സബ് ഇൻസ്പെക്ടറും അടങ്ങുന്ന 17 അംഗ പൊലീസ് സംഘം ട്രക്കുകളെ അനുഗമിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം താംബരം സാനിറ്റോറിയത്തിന് സമീപത്തെത്തിയപ്പോൾ ഒരു വാഹനത്തിൽ നിന്ന് പുക ഉയരുകയും അടിയന്തരമായി വാഹനങ്ങൾ നിർത്തുകയുമായിരുന്നു.
സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് വാഹനങ്ങളെ തൊട്ടടുത്തുള്ള തംബാരത്തെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സിദ്ധയിലേക്ക് മാറ്റി. കോടിക്കണക്കിന് രൂപയുമായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിനാൽ സിദ്ധ ആശുപത്രിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
രാത്രി മുഴുവൻ ശ്രമിച്ചിട്ടും വാഹനത്തിന്റെ തകരാർ നീക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കേടായ ട്രക്കിലുള്ള പണം തിരികെ ചെന്നൈയിലെത്തിക്കാനുള്ള പദ്ധതി പൊലീസിന്റെ പരിഗണനയിലുണ്ട്.