News
പ്രവചിച്ചത് പോലെ അമേരിക്കയിൽ ദുരന്ത തീവ്രത പൊടുന്നനെ കൂടി; മരിച്ചവരുടെ എണ്ണം 31 ആയതോടെ 11 സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ; യൂറോപ്യൻ രാജ്യങ്ങളുമായുള്ള എല്ലാ ഇടപാടുകളും റദ്ദ് ചെയ്ത് ട്രംപ്; വിമാന സർവ്വീസുകൾ അടക്കം ഇല്ലാതായി: അമേരിക്കയെ കൊറോണയ്ക്ക് പേടിയെന്നും പ്രസിഡന്റ്
പ്രവചിച്ചത് പോലെ അമേരിക്കയില്‍ ദുരന്തം വിതച്ച് കൊറോണ പടരുന്നു. ഇന്നലെ നാലു പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 31 ആയി. അമേരിക്കയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1037 കടന്നു. മരണ സംഖ്യയും രോഗികളുടെ എണ്ണവും ഉയര്‍ന്നതോടെ 11 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ, വാഷിങ്ടന്‍, ഫ്ളോറിഡ, ഒറിഗോണ്‍, യൂട്ടാ, മേരിലാന്‍ഡ്, കെന്റക്കി, മാസച്യുസിറ്റ്‌സ്, ന്യൂജഴ്‌സി, കൊളറാഡോ എന്നീ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ പടര്‍ന്ന് പിടിച്ചതിന് യൂറോപ്പിനെയാണ് പഴിച്ചത്.
അമേരിക്കയുടെ 30 സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ലോകം നേരിടുന്ന ഈ മഹാമാരിയെ തടയാന്‍ അമേരിക്ക 11 സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഓഫിസുകളും സ്‌കൂളുകളും അടച്ചു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബേണി സാന്‍ഡേഴ്സും ജോ ബൈഡനും റാലികള്‍ റദ്ദാക്കി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഫേസ്ബുക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ എന്നിവയുടെ പ്രതിനിധികള്‍ ഇന്ന് വൈറ്റ്ഹൗസില്‍ ഒത്തുചേര്‍ന്ന് വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും.
കൊറോണയെ നേരിടാന്‍ അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള എല്ലാ ഇടപാടുകളും റദ്ദ് ചെയ്തു. യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള എല്ലാ ഇടപാടുകളും റദ്ദ് ചെയ്ത് ട്രംപ വിമാന സര്‍വ്വീസുകള്‍ അടക്കം നിര്‍ത്തിവെച്ചു. അടുത്ത 30 ദിവസത്തേക്കാണ് യൂറോപ്പുമായുള്ള എല്ലാ ബന്ധവും അമേരിക്ക വിച്ഛേദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് നിരോധനം നടപ്പില്‍ വരിക എന്നും ട്രംപ് വ്യക്തമാക്കി. യൂറോപ്പുമായുള്ള ല്ലൊ ബന്ധവും വിച്ഛേദിച്ചെങ്കിലും ബ്രിട്ടനെ ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടനുമായുള്ള ബന്ധം പഴയതു പോലെ തന്നെ തുടരും.
കൊറോണയെ തടയാന്‍ പ്രായമായവര്‍ ഏറ്റവും കൂടുതല്‍ കരുതലെടുക്കണമെന്നും നഴ്സിങ് ഹോമുകള്‍ സന്ദര്‍ശിക്കുന്നവര്‍ അത് കുറയ്ക്കണമെന്നും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകണമെന്നും ട്രംപ് അമേരിക്കക്കാരോടായി പറഞ്ഞു. പ്രായമായവരില്‍ കൊറോണ വരാനുള്ള സാധ്യത കൂടുതലാണെന്നതിനാലാണിത്. ലോകം നേരിടുന്ന ഈ മഹാമാരിയെ തടുക്കാന്‍ പുത്തന്‍ മാര്‍ഗം തേടുകയാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചതിന് ട്രംപ് യൂറോപ്യന്‍ യൂണിയനെയാണ് കുറ്റപ്പെടുതക്തുന്നത്. അവര്‍ വേണ്ടത്ര മുന്‍ കരുതലെടുക്കാത്തതിനാലാണ് വൈറസ് പടര്‍ന്നു പിടിച്ചതെന്നാണ് ട്രംപിന്റെ നിലപാട്. ചൈനയില്‍ കൊറോണ പടര്‍ന്നപ്പോള്‍ തന്നെ അമേരിക്ക ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയും യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള മുന്‍ കരുതല്‍ യൂറോപ്യന്‍ യൂണിയന്‍ എടുത്തിരുന്നില്ല. അതാണ് കൊറോണ പടരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കക്കാര്‍ക്ക് കൊറോണ മൂലമുള്ള റിസ്‌ക് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായ പ്രായമായ ആളുകള്‍ക്കണ് കൊറോണ മാരകമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ പ്രായമായവര്‍ വളരെ കരുതലെടുക്കണം..